06/12/2021
റഷ്യക്കാരുടെ യുദ്ധവിമാനത്തിൽ പറന്ന മലയാളി....!
കോതമംഗലത്തെ കോട്ടപ്പടിക്കാരൻ സരുണിന് ആകാശത്തിൽ വട്ടമിട്ട് പറക്കാനായിരുന്നു ആഗ്രഹം പക്ഷേ എത്തിപ്പെട്ടത് കടലിലെ കപ്പലുകൾ നന്നാക്കുന്ന കമ്പനിയിലാണ്.
……….
കപ്പൽ കമ്പനിയിലെ ഉത്തരവാദിത്തപ്പെട്ട ജോലിയായതുകൊണ്ട് തന്നെ നിരവധി രാജ്യങ്ങളിൽ പോകാനും വിവിധ തരത്തിലുള്ള വിമാനങ്ങളിലും കപ്പലിലും കയറാനും അവസരം കിട്ടി.ആ യാത്രകളിലെല്ലാം താന്റെ വലിയ ആഗ്രഹങ്ങൾ മനസ്സിലിട്ട് താലോലിച്ചാണ് സരുൺ നടന്നത്.,….
അങ്ങനെയാണ് മോസ്കോയിൽ നിന്നും സോകോൾ എയർഫീൽഡിൽ നിന്നും ഒരു വിളി എത്തുന്നത്.നമ്മളേറെ കേട്ട മിഗ് യുദ്ധവിമാനത്തിൽ പറക്കാനുള്ള വിളിയായിരുന്നു അത്.തന്റെ ഏറെക്കാലമായുള്ള ആഗ്രഹ സഫലീകരണത്തിനായി സരുൺ ദുബായിൽ നിന്നും യാത്ര തുടങ്ങി.കോതമംഗലത്തെ കോട്ടാലിൽ വീട്ടിലെ അച്ഛൻ സാജുവിനോടും അമ്മ സരളയോടും പറയാതെ പറഞ്ഞായിരുന്നു ആ യാത്ര.
……….
യുദ്ധവിമാനമായതുകൊണ്ട് തന്നെ വലിയ കൗൺസിലിങും പരിശീലനവും കഴിഞ്ഞാണ് ഹെൽമെറ്റും ജാക്കറ്റും ധരിച്ച് മിഗ് ശ്രേണിയിലെ അൽബാട്രോസ് യുദ്ധജെറ്റ് വിമാനത്തിൽ സഹപൈലറ്റിന്റെ കസേരയിൽ ഇരുപ്പുറപ്പിച്ചത്.
…….
ഒരു പക്ഷേ യുദ്ധവിമാനത്തിൽ പറക്കുന്ന വൈമാനികനോ സൈനികനോ ഭരണാധികാരിയോ അല്ലാത്ത സാധാരണക്കാരനായ മലയാളി എന്ന പേര് സരുൺ സ്വന്തമാണെന്നാണ് തോന്നുന്നത്.കാരണം അത്രമേൽ റിസ്കും ചിലവും ഉണ്ട് ഈ യുദ്ധവിമാനപ്പറക്കലിന്.
………….
മണിക്കൂറിൽ 625 കിലോമീറ്റർ സഞ്ചരിക്കാൻ കഴിവുള്ള യുദ്ധവിമാനത്തിലെ ഒരു മണിക്കൂറിലേറെ നീണ്ട പറക്കലിൽ പല തവണ സരുണിന്റെ ശ്വാസം നിലച്ചു.പക്ഷേ അപ്പോഴും താൻ കുഞ്ഞുന്നാൾ മുതൽ സ്വപ്നം കണ്ട വൈമാനിക കസേരയിൽ ഇരിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ഈ ചെറുപ്പക്കാരൻ.
……..
പത്തിലേറെ ക്യാമറകൾ ഉപയോഗിച്ച് ഒരു റഷ്യൻ വീഡിയോ ഗ്രാഫറുടെ സഹായത്തോടെയാണ് സരുണിന്റെ യുദ്ധവിമാനപ്പറക്കലിന്റെ ദൃശ്യങ്ങൾ നിങ്ങൾ കാണുന്നത്.
…………
ആഗ്രഹം തീർന്നിട്ടില്ല,ഇനിയും പറക്കണം അതിനായി അടുത്ത യാത്രക്കുള്ള ഒരുക്കത്തിലാണ് ദുബായിലെ കപ്പലോഫീസിലിരുന്ന് സരുൺ സാജു.